തലസ്ഥാനത്തെ കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ കാണാതായിട്ടുണ്ട്.
തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തിൽ കുത്തേറ്റ് യുവതി മരിച്ച നിലയിൽ. പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര (33)യാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശിനിയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ കാണാതായിട്ടുണ്ട്.
കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിലേക്കു വിട്ട ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് കഠിനംകുളം പോലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒൻപതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്കൂൾ ബസ് വരുന്നത്.
അതിനിടെ ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തിരയുന്നുണ്ട്. ഇയാൾ രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാൾ ആകാം കൊലപാതകത്തിന് പിന്നിലെന്നും സൂചനയുണ്ട്.
കഠിനംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
What's Your Reaction?






