‘കുടുംബത്തിന്റേത് വലിയ തീരുമാനം’; മൻകി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വലിയ വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം പ്രശംസിച്ചു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളിൽ ഒരാളായി മാറിയ കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കീ ബാത്തിൽ' അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വലിയ വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം പ്രശംസിച്ചു.
"സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നത് ഏതൊരു രക്ഷിതാവിനും സഹിക്കാനാവാത്ത വേദനയാണ്. എന്നാൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിനും എടുത്ത തീരുമാനം അവരുടെ വിശാലമായ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു.
ആലിൻ ഇന്ന് നമുക്കൊപ്പമില്ലെങ്കിലും അവളുടെ പേര് രാജ്യത്തെ പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിക്കുകയാണെന്നും ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് വലിയ ഉത്തേജനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മറ്റൊരാൾക്ക് പുതുജീവൻ നൽകാൻ തയ്യാറായ ആലിനെപ്പോലെയുള്ളവരുടെ ത്യാഗം എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
What's Your Reaction?