ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി; കുടുംബത്തിന്റേത് വലിയ തീരുമാനമെന്നും മോദി
ന്യൂഡൽഹി∙ അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ ‘മൻകി ബാത്തിൽ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ഈയൊരൊറ്റ തീരുമാനം മാതാപിതാക്കളുടെ ചിന്താഗതി എത്രത്തോളം വലുതാണെന്നും അവരുടെ സ്വഭാവമഹിമ എത്രത്തോളം ഉന്നതമാണെന്നും കാണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.
അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ പെബ്രുവരി ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് ആലിനെ സംസ്കരിച്ചത്.
What's Your Reaction?