വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യം
തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ നിർണായകമായ ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ, സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല ലഭിച്ചു. ആരോഗ്യവകുപ്പിനൊപ്പം ദേവസ്വം കൂടി കൈകാര്യം ചെയ്യുക കെ. മുരളീധരനായിരിക്കും. എ.പി. അനിൽകുമാർ റവന്യൂ വകുപ്പ് മന്ത്രിയാകുമ്പോൾ, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകൾക്ക് നേതൃത്വം നൽകും. എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.
മറ്റു കോൺഗ്രസ് മന്ത്രിമാരിൽ ടി. സിദ്ദിഖ് കൃഷി വകുപ്പും, കെ.എ. തുളസി പിന്നാക്ക ക്ഷേമവും, ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമവും തൊഴിൽ വകുപ്പും, ഒ.ജെ. ജനീഷ് കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ഘടകകക്ഷികളിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി വകുപ്പുകൾ ലഭിച്ചപ്പോൾ, എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ മന്ത്രിയാകും. കെ.എം. ഷാജിക്ക് തദ്ദേശസ്വയംഭരണവും, പി.കെ. ബഷീറിന് പൊതുമരാമത്തും, വി.ഇ. അബ്ദുൾ ഗഫൂറിന് ഫിഷറീസും അനുവദിച്ചു. മോൻസ് ജോസഫ് ജലസേചന വകുപ്പും, അനൂപ് ജേക്കബ് ഭക്ഷ്യ-സിവിൽ സപ്ലൈസും, ഷിബു ബേബി ജോൺ വനം വകുപ്പും, സി.പി. ജോൺ ഗതാഗത വകുപ്പും കൈകാര്യം ചെയ്യാനാണ് അന്തിമ തീരുമാനം.
What's Your Reaction?

