തിരുവനന്തപുരത്ത് മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത സംഭവം; പ്രതികൾ പിടിയിൽ
ജീവനക്കാരനോടുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതികൾ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വകാര്യ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ. മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകർത്തതെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആവശ്യപ്പെട്ട ഉറക്ക ഗുളിക നൽകാത്തതിന് തുടർന്നാണ് ആക്രമണം നടത്തിയതെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ സത്യാവസ്ഥ അതല്ലെന്നും ജീവനക്കാരനോടുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതികൾ പറയുന്നത്.
ഫാർമസിയിലെ ഒരു ജീവനക്കാരൻ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയാണ്. ഇതേ തുടർന്നാണ് ഇവർ ആക്രമണം നടത്തിയത്. എന്നാൽ ആക്രമണം നടത്തിയശേഷം ഇവർ ഉദ്ദേശിച്ചയാൾ ഫാർമസിയിൽ ഇല്ലെന്നു മനസ്സിലാക്കി സംഘം മടങ്ങിപോകുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മറ്റുപല കേസുകളിലെയും പ്രതികളാണ്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






