കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയുമാണ് പിടിയിലായത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇവർ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കും. ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്സൈസ് സംഘം പറയുന്നത്.