കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് ബോയ്‌സ് ഹോസ്റ്റലിൽ വന്‍ കഞ്ചാവ് വേട്ട. രണ്ടു കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.
കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ആദിത്യൻ, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാക്കി വിദ്യാർഥികൾ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന. ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് വിവരം. കഞ്ചാവിന് പുറമെ മദ്യവും പൊലീസ് നടത്തിയ റെയ്‌ഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല ഇവർക്ക് കഞ്ചാവ് എത്തിച്ചുനല്കിയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
അതെ സമയം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.