നിയമസഭാ തെരഞ്ഞെടുപ്പ്: എൻ.ഡി.എ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്
ബി.ജെ.പി ഏറെ വിജയസാധ്യത കൽപ്പിക്കുന്ന 'എ ക്ലാസ്' മണ്ഡലങ്ങളായ പാലക്കാടും തൃശൂരും കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ ബിജെപിയുടെ കരുത്ത് വിളിച്ചോതുന്ന വമ്പൻ പൊതുപരിപാടികളിലാകും അദ്ദേഹം പങ്കെടുക്കുക.
ബി.ജെ.പി ഏറെ വിജയസാധ്യത കൽപ്പിക്കുന്ന 'എ ക്ലാസ്' മണ്ഡലങ്ങളായ പാലക്കാടും തൃശൂരും കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് വരും ഞായറാഴ്ചയാകും മോദി എത്തുക.
പാലക്കാട് ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെയും അണിനിരത്തി വമ്പിച്ച ജനസാഗരത്തെ സാക്ഷിയാക്കി പൊതുപരിപാടി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പത്മജ വേണുഗോപാൽ എൻഡിഎ സ്ഥാനാർത്ഥിയായ തൃശൂർ മണ്ഡലത്തിലും മോദി പ്രചാരണം നടത്തും. സുരേഷ് ഗോപിയുടെ ലോക്‌സഭാ വിജയത്തിന് ശേഷം ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണത്തെക്കാൾ വലിയ മുന്നേറ്റം ഇത്തവണ പാലക്കാട് മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
What's Your Reaction?