25 കിമീ, മൂന്ന് വീടുകള്‍, അഞ്ച് കൊലപാതകം; ക്രൂരകൃത്യം രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിൽ
25 കിലോമീറ്റര്‍ പരിധിയിലുള്ള മൂന്ന് വീടുകളിലാണ് പ്രതി അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ഇന്നലെ (ഫെബ്രുവരി 24, തിങ്കളാഴ്ച) രാവിലെ 10 നും വൈകീട്ട് ആറിനുമിടയില്‍ നടന്നത് അഞ്ച് കൊലപാതകങ്ങള്‍. 25 കിലോമീറ്റര്‍ പരിധിയിലുള്ള മൂന്ന് വീടുകളിലാണ് പ്രതി അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയത്. പേരുമലയിലെ അഫാന്‍റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് കല്ലറ പാങ്ങോട്. ആദ്യം കൊലപ്പെടുത്തിയത് ഇവിടെ താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെയാണ്. പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പുല്ലമ്പാറ എസ്എൻ പുരത്ത് പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി. പേരുമല ആർച്ച് ജങ്ഷനിലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാൻ, ഫർസാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപിച്ചു.
പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്നും എന്നാല്‍ ഉറപ്പാക്കാനായിട്ടില്ലെന്നും തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍ പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങൾക്കും ഉപയോഗിച്ചതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതായിരുന്നെന്നും അമല്‍ പ്രതികരിച്ചു.
അഞ്ചലിലെ കോളജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചയാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഫര്‍സാന വീട്ടില്‍ തന്നെ ഉണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായരും പറഞ്ഞു. മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






