സൈബർ അധിക്ഷേപ കേസ്: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി; ഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കി
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്ത കേസിൽ റിമാൻഡിലായ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാത്രി മുതൽ ഇദ്ദേഹം ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ സ്ഥിരീകരിച്ചു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. യുവതിയുടെ ചിത്രവും മറ്റ് വിവരങ്ങളും രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായി പ്രോസിക്യൂഷൻ വാദിച്ചു.
പൗഡിക്കോണത്തെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ രാഹുലിൻ്റെ ലാപ്ടോപ്പിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. രാഹുലിനെതിരെ മുൻപും കേസുകളുണ്ടായിട്ടുണ്ടെന്നും കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും ഒളിവിൽ പോകാനും സാധ്യതയുള്ളതിനാൽ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
നോട്ടീസ് പോലും നൽകാതെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് രാഹുൽ വാദിച്ചു. യുവതിയുടെ ചിത്രം താൻ ഒരിടത്തും പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു. രാഹുൽ ഈശ്വർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാഹുൽ ഈശ്വർ കേസിൽ അഞ്ചാം പ്രതിയാണ്. നാലാം പ്രതിയായ സന്ദീപ് വാരിയർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
What's Your Reaction?

