'യാത്രക്കാരിലൊരാള്‍ ചാവേർ, പൊട്ടിത്തെറിക്കും'; ഗള്‍ഫില്‍ നിന്ന് വരികയായിരുന്ന വിമാനത്തിൽ ഭീഷണി
ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ സംഘങ്ങളെ സജ്ജരാക്കുകയും ചെയ്തു
മുംബൈ: "മനുഷ്യ ബോംബ്" ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.ഹൈദരാബാദ് വിമാനത്താവളത്തിൽ ലഭിച്ച ഇമെയിൽ വഴിയുള്ള ഭീഷണിയെ തുടർന്നാണ് അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ സംഘങ്ങളെ സജ്ജരാക്കുകയും ചെയ്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ സംഭവത്തെക്കുറിച്ച് ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവനയോ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര റോഡ് പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിനും ബോംബ് സ്ഫോടന ഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IXO61) വിമാനം സാങ്കേതിക തകരാർ കാരണം പറന്നുയർന്ന അതേ വിമാനത്താവളത്തിൽ തന്നെ അടിയന്തിരമായി നിലത്തിറക്കിയിരുന്നു. 12.45 ന് പുറപ്പെടേണ്ട വിമാനം 1.55 നാണ് പറന്നുയർന്നത്. തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ധനം ഒഴിവാക്കുന്നതിനായി ഏകദേശം രണ്ട് മണിക്കൂറോളം വിമാനം വ്യോമാതിർത്തിയിൽ വട്ടമിട്ട് പറന്ന ശേഷമാണ് ഉച്ചയ്ക്ക് 3.53 ന് എമർജൻസി ലാൻഡിംഗ് നടത്തിയത്.
What's Your Reaction?

