കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ആക്രമിക്കപ്പെട്ട കേസ്: മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി കുറ്റപത്രം
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. നിലവിൽ അരവിന്ദ് മാത്രമാണ് കേസിൽ പ്രതിയായുള്ളത്.
യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. മേയറെ കേസിൽ പ്രതി ചേർക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹർജിക്കാരനുവേണ്ടി അഡ്വക്കറ്റ് അശോക്. പി. നായരാണ് ഹാജരായത്.
2024 ഏപ്രിൽ 27-ന് രാത്രി മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് തടയുകയും തുടർന്ന് ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു എന്നാണ് കേസ്.
What's Your Reaction?

