വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉരുള്‍പൊട്ടല്‍; മരണം 34 ആയി; 18 പേര്‍ക്ക് പരിക്ക്
ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് തുടരുകയാണ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 18 പേര്‍ക്ക് പരിക്കേറ്റു. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് തുടരുകയാണ്. കത്ര ടൗണില്‍ നിന്ന് മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ പാതയുടെ ഏകദേശം പകുതി ദൂരത്തുള്ള ഒരു സംരക്ഷണ ഷെഡ്ഡിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പാറകളും കല്ലുകളും വന്‍ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പാതയിലെ അദ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപമാണ് അപകടം നടന്നത്. ഈ സമയം നൂറുകണക്കിന് തീര്‍ഥാടകരാണ് പാതയില്‍ ഉണ്ടായിരുന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് തീര്‍ഥാടകര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. നിരവധി പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്.
What's Your Reaction?






