സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെത്തിയത്.

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്.
സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്‍റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ അടക്കം ലോകരാജ്യങ്ങൾ പിന്തുണ അറിയിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
What's Your Reaction?






