കൊയിലാണ്ടിയില്‍ ആനയിടഞ്ഞുണ്ടായ അപകടം: ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ്, 2 മരണങ്ങൾ കെട്ടിടം വീണുണ്ടായ അപകടത്തിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ലീല മരിച്ചത് ആനയുടെ ചവിട്ടേറ്റും അമ്മുക്കുട്ടി അമ്മ, രാജന്‍ എന്നിവര്‍ മരിച്ചത് കെട്ടിടഭാഗങ്ങള്‍ ദേഹത്തുവീണാണ് മരിച്ചതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജന് ആന്തരിക രക്തസ്രാവം ഉണ്ടായതായും അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും റിപ്പോർട്ടിൽ പറയുന്നു. മൂന്നുപേരുടേയും മൃതദേഹം കൊയിലാണ്ടി കുറവങ്ങാട് എത്തിച്ചു. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്
ആന ഇടഞ്ഞ സംഭവത്തിൽ വനം, റവന്യൂ വകുപ്പുകള്‍ വ്യത്യസ്ത കണ്ടെത്തലുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ആന ഇടയാൻ കാരണം പടക്കമല്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നിൽ വരികയായിരുന്ന ഗോകുൽ എന്ന ആന മുന്നിൽ കയറിയതാണ് പീതാംബരനെന്ന ആനയെ പ്രകോപിപ്പിച്ചതെന്ന് വനംവകുപ്പ് പറഞ്ഞു. ഗോകുലിനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് കയറുകയും ഇതോടെ ഓഫിസ് നിലംപൊത്തുകയും ചെയ്തു. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വനം വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
What's Your Reaction?






