തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പേർ പിടിയിൽ
മെഡിക്കല്‍കോളജ് ആശുപത്രിക്കു സമീപത്തുനിന്നു പ്രതികള്‍ സംഘം ചേര്‍ന്നാണ് മഹബൂബിനെ തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. കന്യാകുളങ്ങര ഇടവിളാകം ബൈത്തുല്‍ ഫിര്‍ദൗസില്‍ നുജുമുദ്ദീന്റെ മകനും ആംബുലന്‍സ് ഡ്രൈവറുമായ മഹബൂബിനെയാണ് (23) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ മൂന്നംഗസംഘത്തെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. ശ്രീകാര്യം കല്ലമ്പള്ളി കരിമ്പൂക്കോണം മേലാങ്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ എബി (32), മേലാങ്കോണം പുതുവല്‍ പുത്തന്‍ വീട്ടില്‍ സിബി (31), നാലാഞ്ചിറ തട്ടിനകം കിഴക്കേവിള വീട്ടില്‍ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 2-നാണ് സംഭവം നടന്നത്. മെഡിക്കല്‍കോളജ് ആശുപത്രിക്കു സമീപത്തുനിന്നു പ്രതികള്‍ സംഘം ചേര്‍ന്നാണ് മഹബൂബിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്മാര്‍ട്ട്‌ഫോണ്‍ അപഹരിക്കുകയും ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനിടയില്‍ മെഹബൂബ് പ്രതികളുടെ ഇടയിൽ നിന്ന് രക്ഷപ്പെടുകയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികളായ എബിയും സിബിയും സഹോദരങ്ങളും ശിവപ്രസാദ് ഇവരുടെ സുഹൃത്തുമാണ്. പ്രതികള്‍ക്ക് യുവാവിനോടുണ്ടായിരുന്ന വ്യക്തിവിരോധമായിരുന്നു ആക്രമണത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ നില്‍ക്കുകയായിരുന്ന മെഹബൂബിനെ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികള്‍ ശ്രീകാര്യത്തേക്ക് കൊണ്ടുപോയത്.
മെഹബൂബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍കോളജ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ മൂന്നംഗസംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






