സി.പി.എമ്മുമായി ഉടക്കി പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചു
മണ്ണാർക്കാട്ടെ സഹകരണ കോളേജ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു
തിരുവനന്തപുരം: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന മുൻ എം.എൽ.എ പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. പാർട്ടി നടപടികൾക്ക് പിന്നാലെ നേതൃത്വവുമായി അകന്നുനിന്ന ശശി, തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾ സി.പി.എം സജീവമാക്കുന്നതിനിടെയാണ് രാജി പ്രഖ്യാപിച്ചത്.
മണ്ണാർക്കാട്ടെ സഹകരണ കോളേജ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് ജാഥയിൽ നിന്ന് ശശി വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് കാരണമെന്നാണ് അദ്ദേഹം ഔദ്യോഗികമായി പറഞ്ഞതെങ്കിലും പാർട്ടിയോടുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
സി.പി.എം വിടുന്ന പി.കെ. ശശി യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയ്ക്കിടെ ശശി യു.ഡി.എഫിലെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചിരുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ശശി മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.
What's Your Reaction?



