പിണറായി വിജയന്റെ മൊബൈൽ നമ്പർ വിച്ഛേദിച്ചു; ഡ്രൈവറെ മർദിച്ചെന്ന പരാതി തള്ളി റെയിൽവേ പൊലീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പത്ത് വർഷമായി ഉപയോഗിച്ചുവരുന്ന മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് മുൻകൂട്ടി അറിയിക്കാതെ വിച്ഛേദിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച നമ്പറാണ് കട്ട് ചെയ്തതെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങൾക്കും ആശയവിനിമയത്തിനുമായി ഇതേ നമ്പറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ പൊതുഭരണ വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇതിനിടെ, പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്റലിജൻസ് മേധാവിക്ക് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരി, റെയിൽവേ സ്റ്റേഷനിൽ പിണറായി വിജയനെ ഇറക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കയ്യേറ്റം നടത്തിയെന്നാണ് പരാതി നൽകിയിരുന്നത്. 'വണ്ടിയെടുത്ത് മാറ്റെടാ' എന്ന് ആക്രോശിച്ച് കഴുത്തിൽ പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം.
ജയൻ, ശരത് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് റെയിൽവേ പൊലീസിന്റെ വിശദീകരണം.
What's Your Reaction?



