'ആരോഗ്യം' പോയി, 'വൈദ്യുതി' വേണ്ടേവേണ്ട! സതീശൻ മന്ത്രിസഭയ്ക്ക് തലവേദനയായി മുരളീധരൻ; സത്യപ്രതിജ്ഞയ്ക്ക് മുൻപ് നാടകീയ നീക്കങ്ങൾ
തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പുവിഭജനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നാടകീയമായ വടംവലി. വൈദ്യുതി വകുപ്പ് നൽകിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പരസ്യമായി ഇടഞ്ഞ കെ. മുരളീധരനെ അനുനയിപ്പിക്കാൻ പുതിയ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ് നേതൃത്വം. വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകാമെന്നാണ് നേതൃത്വത്തിന്റെ പുതിയ വാഗ്ദാനം. എന്നാൽ മുരളീധരൻ ഈ നിർദ്ദേശം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ആരോഗ്യ വകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും കെ.സി. വേണുഗോപാൽ പക്ഷത്തെ എ.പി. അനിൽകുമാറിന് ഈ വകുപ്പ് നൽകിയതോടെയാണ് തർക്കം തുടങ്ങിയത്. വൈദ്യുതി വകുപ്പാണ് നൽകുന്നതെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുരളീധരൻ നേതൃത്വത്തെ കർശനമായി അറിയിച്ചതായാണ് വിവരം. 2004-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മൂന്ന് മാസത്തോളം മുരളീധരൻ വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
അതിനിടെ കോൺഗ്രസിന്റെ മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യവും തുറമുഖവും കൈകാര്യം ചെയ്യുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് (റവന്യൂ), പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം. ജോൺ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് കോൺഗ്രസ് പ്രതിനിധികൾ.
What's Your Reaction?



