തിരുവനന്തപുരം: സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്ഭവൻ ആർ എസ് എസ് താവളമാക്കുകയാണ്. ബി ജെ പി തിരഞ്ഞെടുപ്പിന്റെ കാര്യത്തിനും ഗവർണറെ നിയോഗിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. ആർ.എസ്.എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ സ്കൂളുകൾക്ക് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു.