ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ നടക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി അറിയിച്ചു.
ജനുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുക. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
249 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. അതേസമയം കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നത്. സ്കൂൾ കായികമേളയില്‍ ഇത്തവണ പരിഷ്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.