അര്‍ഹതയുള്ളവര്‍ക്ക് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള അനുമതിക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍ - തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത് / നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
'സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. 2016ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പാവപ്പെട്ടവന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയായി മാറിക്കഴിഞ്ഞതാണ്. ഇതിനകം 4,27,000 പേര്‍ക്ക് വീട് വച്ച് നല്‍കി. അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു'.
'ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത 'നിലം' ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്‍റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല. ഇത്തരം ഭൂമിയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാന്‍ കഴിയില്ല. ഇത്തരം അപേക്ഷകളില്‍ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി ടി ആറില്‍ നിലം എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്. അതുപോലെ 5 സെന്‍റ് വരെയുള്ള ഭൂമിയില്‍ 40 ച. മീ (430.56 ച.അടി) വരെ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റല്‍ ആവശ്യമില്ല'.
'കെട്ടിടനിര്‍മ്മാണ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചാല്‍ മതിയാകും. ആനുകൂല്യങ്ങള്‍ നിലവിലുണ്ട് എന്ന കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അവ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്', മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






