പാതിവില സ്കൂട്ടർ തട്ടിപ്പ് കേസ്: വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പാതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടു. എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം നിലവിൽ വന്നു. 34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. ഒന്നാംപ്രതി അനന്തുകൃഷ്ണന്‍റെ നാഷണല്‍ എൻ.ജി.ഒ. കോണ്‍ഫെഡറേഷന് പുറമേ ഓരോ സ്ഥലത്തും വിവിധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കുണ്ട്. ഇവരും വിഹിതം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാംപ്രതിയാക്കി. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയാണ് ഇദ്ദേഹം. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്.
തട്ടിപ്പിലെ മുഖ്യപ്രതിയും സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാര്‍ ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീടുപൂട്ടി പോയിട്ട് ദിവസങ്ങളായതായാണ് അറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാനായിട്ടില്ല.
What's Your Reaction?






