ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു
ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായ അദ്ദേഹത്തെ 2000 ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്ന ഡോ.മാത്യു സാമുവലാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
സംസ്കാരം ഏപ്രിൽ 21 ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മൃതദേഹം മാങ്ങാനത്തെ വീട്ടിലെത്തിക്കും.
1948 ജനുവരി ആറിന് കോട്ടയത്താണ് ഡോ. മാത്യു ജനിച്ചത്. ആലുവ യുസി കോളജിലെ പഠനത്തിനു ശേഷം 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാന്‍ലി കോളജില്‍നിന്ന് എംഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിഎമ്മും പാസായ ശേഷം പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങി.
ചെന്നൈ അപ്പോളോ ആശുപത്രി, മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, സൈഫി ഹോസ്പിറ്റല്‍ എന്നിവയടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
What's Your Reaction?






