ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഡിജിപിയെ വിളിപ്പിച്ച് ചെന്നിത്തല, സുരക്ഷാ വീഴ്ച പരിശോധിക്കുന്നു
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജൻസ് എഡിജിപിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഇന്റലിജൻസ് മേധാവി പി വിജയൻ, പൊലീസ് ഉപദേഷ്ടാവ് എന്നിവരും മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തിലും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം ആക്രമണക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്ന് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ, കിരൺ, അനിൽ കുമാർ, അമൽ എന്നിവരാണ് നിലവിൽ പിടിയിലായിരിക്കുന്നത്.
കിരൺ, അനിൽകുമാർ എന്നിവരെ വീടുകളിൽ കയറിയാണ് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുൻ കൗൺസിലർമാരുടെ വീടുകൾ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പരിശോധന തുടരുകയാണ്.
ഐ.പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 15 പേരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.
What's Your Reaction?



