ഡൽഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പിന്‍റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. മാത്രമല്ല വേതനവും സർക്കാർ നൽകിയെന്നാണ് റിപ്പോർട്ട്.
ടൂറിസത്തിന്റെ പുനരുജീവനമായിരുന്നു ലക്ഷ്യം. ജ്യോതി മൽഹോത്ര കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വ്‌ളോഗും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അതിഥി ആയിരുന്നില്ല ഇവര്‍. വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ടുറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്‌ളോഗര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി പറഞ്ഞു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.