വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി വി.എസ്. സെന്‍റർ; 20 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്
കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ വലിയ പങ്ക് വഹിച്ച വി.എസിന്റെ പോരാട്ടവീര്യം പുതിയ തലമുറയ്ക്ക് പകർന്നുനൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ വലിയ പങ്ക് വഹിച്ച വി.എസിന്റെ പോരാട്ടവീര്യം പുതിയ തലമുറയ്ക്ക് പകർന്നുനൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്മാരകം സ്ഥാപിക്കുന്നതിനായി പ്രാരംഭ ഘട്ടത്തിൽ 20 കോടി രൂപ നീക്കിവെച്ചു. 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം (10,189 കോടി രൂപ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിനായി വകയിരുത്തി.
സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ ഇതിനകം അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി. ഭവനരഹിതരായ ജനങ്ങൾക്കായി സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെ കണക്കുകളും ബജറ്റ് പ്രസംഗത്തിൽ മന്ത്രി അവതരിപ്പിച്ചു:
ലൈഫ് മിഷനില്‍ ഇതുവരെ 4,81,935 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകി. തീരദേശവാസികൾക്കായുള്ള പുനർഗേഹം പദ്ധതിയിലൂടെ 3,408 വീടുകൾ പൂർത്തിയാക്കി കൈമാറി.
What's Your Reaction?

