കൊച്ചി: പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കുമെന്ന് റിപ്പോർട്ട്. 5 മുതൽ 15 രൂപ വരെയാണ് വർധനവ്. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക.
സെപ്റ്റംബർ 10 മുതലായിരിക്കും നിരക്ക് പ്രാബല്യത്തിൽ വരിക. ടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. പ്രതിവർഷം സാധാരണ നിലയിൽ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.
ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോൾ നൽകിയിരുന്നത് ഇനി 95 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും.അതേസമയം ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല.