ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം∙ വീട്ടമ്മയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വീട്ടിൽ കയറി റീത്തുവച്ചു പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസെടുത്തത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്‍റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആർ. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം ഷജീറാണ് ഒന്നാം പ്രതി.
അതേസമയം, പ്രതിഷേധത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു നേരെ പ്രതിഷേധം ഉണ്ടാകാമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിട്ടാണ് തന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസുകാർ റീത്ത് വച്ചതെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. എന്നാൽ മന്ത്രിയുടെ ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. മന്ത്രിയുടെ ഔദ്യോഗിക വീടിനു വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിനു മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിനു ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
കത്രിക കുടുങ്ങിയ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. മണിക്കൂറുകൾക്കകം നടപടിയെടുത്തു. കൃത്യമായ അന്വേഷണത്തിന് തീരുമാനമെടുത്തു. ഏത് ചികിത്സാപിഴവാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കില്ല. കൃത്യമായ നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളിൽ പ്രതിപക്ഷം ശബ്ദിക്കാത്തത് എന്തുകൊണ്ടാണ്. സ്വകാര്യ ആശുപത്രിയിൽ വച്ച് ഇതുപോലെ കത്രിക കുടുങ്ങിയിട്ട് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റാണ് അത് പുറത്തെടുത്തത്. അതിൽ ഒരാൾക്കും ഒന്നും ശബ്ദിക്കാനില്ല. ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി.ഡി. സതീശനും കൂട്ടരും സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?