മുംബൈ ഇന്ത്യൻസിൽ പോര് മുറുകുന്നു; ഹർദിക്കിന്റെ ഫീൽഡിങ് മാറ്റത്തിൽ ബുംറയ്ക്ക് അതൃപ്തി
ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റതോടെ മുംബൈ ഇന്ത്യൻസ് വലിയ പ്രതിസന്ധിയിലാണ്
മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും മുൻനിര ബൗളർ ജസ്പ്രിത് ബുംറയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയെങ്കിലും പിന്നീട് തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റതോടെ മുംബൈ ഇന്ത്യൻസ് വലിയ പ്രതിസന്ധിയിലാണ്. പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ തകർത്തടിക്കുന്നതിനിടെ ബുംറയുടെ ഓവറിൽ ഹർദിക് വരുത്തിയ ഫീൽഡിങ് മാറ്റമാണ് തർക്കത്തിന് കാരണമായത്. ഹർദിക്കിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബുംറയുമായി മൈതാനത്ത് വെച്ച് വാക്പോരുണ്ടായി. ഒടുവിൽ ക്യാപ്റ്റന്റെ തീരുമാനത്തിന് ബുംറ വഴങ്ങുകയായിരുന്നു.
പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന മുൻ നായകൻ രോഹിത് ശർമ്മ ഡഗൗട്ടിലിരുന്ന് ഈ നീക്കങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. അരികിലിരുന്ന സൂര്യകുമാർ യാദവുമായി രോഹിത് ഗൗരവകരമായ ചർച്ചയിലായിരുന്നു.
തോൽവിക്ക് പിന്നാലെ സഹതാരങ്ങളെ കുറ്റപ്പെടുത്തിയാണ് ഹർദിക് സംസാരിച്ചത്. ടീമിലെ ഓരോ അംഗവും സ്വന്തം പ്രകടനത്തിൽ ഉത്തരവാദിത്തം കാണിക്കണമെന്നും എവിടെയാണ് പിഴച്ചതെന്ന് സ്വയം പരിശോധിക്കണമെന്നും ഹർദിക് തുറന്നടിച്ചു.
What's Your Reaction?