ബെംഗളൂരു: കര്‍ണാടകയില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച. 52 കോടി രൂപ വില മതിക്കുന്ന 58.975 ഗ്രാം വരുന്ന സ്വർണവും5.2 ലക്ഷം രൂപയും കവർച്ച ചെയ്തതായി പൊലീസുകാർ സ്ഥിരീകരിച്ചു. കർണാടകയിലെ വിജയപുരയിലെ കാനറ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിലാണ് സംഭവം.
കവർച്ച നടന്നത് മെയ് 23 നും 25 നും ഇടയിലാണ്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. മോഷ്ടാക്കളുടെ സംഘത്തിൽ എട്ട് മുതൽ പത്ത് പേർ വരെയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കണക്കുകൾ പ്രകാരം രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കർണാടകയിൽ ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ പുറകു വശത്തെ ജനൽ കമ്പി വളച്ചാണ് കവർച്ച സംഘം അകത്തു കയറിയതെന്നാണ് വിവരം. ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.