കേരളത്തിൽ അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം
കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികളുടെ അളവ് അപകടകരമായ രീതിയിൽ ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് (UV ഇൻഡക്സ് 8 - 10) കോട്ടയം (ചങ്ങനാശേരി), ആലപ്പുഴ (ചെങ്ങന്നൂർ), പത്തനംതിട്ട (കോന്നി) എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശമുള്ളത്.
ഇവിടെ യുവി സൂചിക 8 രേഖപ്പെടുത്തി. യെല്ലോ അലർട്ട് (UV ഇൻഡക്സ് 6 - 7) കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഗുരുതരമായ വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ
പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറത്തിറങ്ങുന്നവർ കുട, തൊപ്പി എന്നിവ ഉപയോഗിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
What's Your Reaction?