തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; മോദി കൊച്ചിയിലേക്ക്, കർഷക സംവാദത്തിന് രാഹുൽ

Feb 23, 2026 - 18:16
Feb 23, 2026 - 18:17
 0
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; മോദി കൊച്ചിയിലേക്ക്,  കർഷക സംവാദത്തിന് രാഹുൽ

കൊച്ചി / കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അങ്കം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി കൊച്ചിയിലെത്തുമെന്നാണ് വിവരം. മാർച്ച് 5,6 തീയതികളാണ് പ്രധാനമായും പരിഗണിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഇതിനൊപ്പം എറണാകുളം ജില്ലയില്‍ ഒരു പൊതുപരിപാടി കൂടി നടത്താം എന്നാണ് തീരുമാനം. എൻഡിഎ പ്രകടന പത്രികയും മോദി പ്രകാശനം ചെയ്തേക്കും. കൊച്ചി കേന്ദ്രീകരിച്ച് മധ്യകേരളത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ എൻഡിഎ ഇന്ന് തൃക്കാക്കരയിൽ പുതിയ ഓഫിസ് തുറന്നു.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ സമയം അന്തിമമായി തീരുമാനിക്കുക എന്നാണ് വിവരം. സമ്മേളനത്തിനായി തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ട്. ചിലപ്പോൾ സമ്മേളനം തൃശൂരിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. കേരളത്തിലെത്തുമ്പോൾ പ്രധാനമന്ത്രി മത, സാമുദായിക നേതാക്കളെ കാണാനും സാധ്യതയുണ്ട്.

രാഹുൽഗാന്ധി വ്യാഴാഴ്ച കണ്ണൂരിലെ പേരാവൂരിൽ കർഷകരുമായി സംവാദം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനത്തിന് എത്തുന്ന രാഹുൽഗാന്ധി രാവിലെ 11ന് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിൽ വച്ചാണ് കർഷക നേതാക്കളുമായും കർഷക സംഘടന പ്രതിനിധികളുമായും സംവാദം നടത്തുകയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ വന്യജീവി ശല്യം അനുഭവിക്കുന്ന പ്രദേശമാണ് പേരാവൂർ നിയോജക മണ്ഡലം. രണ്ടു വന്യജീവി സങ്കേതങ്ങളാണ് മണ്ഡലത്തിലുള്ളത്.

ട്വന്റി 20 കൂടി വന്നതോടെ മധ്യകേരളത്തിൽ വേരുറപ്പിക്കാനുള്ള നീക്കങ്ങളാണ് എൻഡിഎയുടെ ഭാഗത്തു നിന്നുള്ളത്. തൃക്കാക്കരയിലെ എൻഡിഎ ഓഫിസ് ഉദ്ഘാടനത്തിനു ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു ഇന്ന് സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. വഖഫുമായി ബന്ധപ്പെട്ട് മുനമ്പത്ത് ഇപ്പോഴും സമരം ചെയ്യുന്നവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ സന്ദർശിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ തന്നെ മധ്യകേരളത്തിലെത്തിച്ചുള്ള പ്രചരണ തന്ത്രങ്ങൾ ബിജെപി ഒരുക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ശബരിമല വിഷയം സജീവമാക്കാനാണ് ബിജെപി തീരുമാനം. യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാരസംരക്ഷണത്തിന് അനുകൂലമായി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി അയ്യപ്പജ്യോതി തെളിക്കും. ഇതിനൊപ്പം ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ 23000ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുന്നത് ഉൾപ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ദേശീയ നിർ‌വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow