ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും ഉണ്ട്. വിടവാങ്ങിയ ഫ്രാൻസീസ് മാർപ്പാപ്പ നിരന്തര സമ്പർക്കം പുലർത്തിയിരുന്ന വൈദികനാണ് ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റത്.
ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേൽ തകർത്തത്. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിൽ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസകേന്ദ്രമായ അൽ സൈത്തൂൺ മേഖലയിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹോളി ഫാമിലി പള്ളിയും ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതോടെ ഇസ്രയേൽ ഖേദപ്രകടനം നടത്തി. പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. പളളിയില്‍ ടാങ്കിൽ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു.