തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമർദ്ദം ചെലുത്തുന്നതായി വി.ഡി. സതീശൻ ആരോപിച്ചു.
മര്യാദയുടെ പേരില്‍ മാത്രം ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് പറയുന്നില്ലെന്നും പേര് തങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണം. മുഖ്യമന്ത്രിയുടെ ഓഫീസും അതില്‍ നിന്ന് പിന്മാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥർ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും സതീശൻ പറഞ്ഞു.
എസ്ഐടിയിൽ താൻ അവിശ്വാസം രേഖപ്പെടുത്തുന്നില്ല. കോടതി ഇടപെടല്‍ വന്നതോടെ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.