കോക്ക് റോച്ച് ജനത പാർട്ടി വീണ്ടും സജീവം; കേന്ദ്രത്തിനെതിരെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ നീക്കം
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ ശക്തമായ പ്രചാരണവുമായി കോക്ക് റോച്ച് ജനത പാർട്ടി (സിജെപി). ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം കടുപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
സിജെപിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് സംഘടനയുടെ പുതിയ നിലപാട് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ലഘുലേഖയിൽ കൂടുതൽ കൃത്യമായ നടപടികളിലേക്ക് കടക്കുമെന്ന് സിജെപി വ്യക്തമാക്കുന്നു.
രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണെന്നും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിശബ്ദമാക്കാൻ ശ്രമം നടന്നുവെന്നും സംഘടന ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി സ്വതന്ത്ര യുവജന പ്രക്ഷോഭം രൂപപ്പെടുത്തുന്നതും പിന്തുണക്കാർക്കിടയിൽ അഭിപ്രായം തേടുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം.
അതേസമയം, രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന സൂചനകൾ സിജെപി നൽകിയിട്ടില്ല. സംഘടനയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ പരാമർശിച്ചപ്പോൾ, വിഷയം യഥാസമയം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
What's Your Reaction?



