ബെയ്ജിംഗ്: ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. ചൈനയുടെ വിദേശകാര‍്യമന്ത്രിയായ വാങ് യി ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിരാകരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ആണ് ഇക്കാര്യം പറഞ്ഞത്.
രാജ‍്യാന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചെന്നും സമാധാനം പടുത്തുയർത്താൻ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും വാങ് യി പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിന് പുറമെ വടക്കൻ മ്യാൻമറിലെ സംഘർഷങ്ങൾ, കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിലുള്ള സംഘർഷങ്ങൾ, ഇറാനിയൻ ആണവ പ്രശ്‌നം എന്നിവയുൾപ്പെടെ മറ്റ് ആഗോള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ചൈന സമാധാന ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.