ജെറുസലേം: ഗാസയിലെ ജനതക്ക് സഹായവും പിന്തുണയുമായി തിരിച്ചസന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ള സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് തടഞ്ഞത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു. മെഡ്‌ലീന്‍ എന്ന കപ്പലാണ് ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ജൂൺ ആറിനാണ് കപ്പൽ സിസിലിയിൽ നിന്ന് പുറപ്പെട്ടത്. പഴച്ചാറുകൾ, പാൽ, അരി, ടിന്നിലടച്ച ഭക്ഷണപദാർഥങ്ങൾ, പ്രോട്ടീൻ ബാറുകൾ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് വിവരം.
ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് സൈന്യം സഹായ ബോട്ട് തടഞ്ഞതെന്നാണ് ഇസ്രയേലി വിദേശകാര്യ മന്ത്രാലയം നൽകുന്ന വിശദീകരണം. കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു.