ടെഹ്റാൻ: ഇറാന്‍റെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. തീപിടുത്തത്തില്‍ മരണം 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പലരുടെയും നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല.
സ്ഫോടനം നടന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായി. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. സ്ഫോടന കാരണം അന്വേഷിക്കുന്നതായും യാഥാർഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.