ശ്രീഹരിക്കോട്ട: നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03  (ജിസാറ്റ് 7 ആർ). 
 
വൈകിട്ട് 5.26 ന് ശ്രീഹരിക്കോട്ടയിലാണ് വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഓ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.
 
വിക്ഷേപണ വാഹനവുമായി ഘടിപ്പിച്ച പേടകം ലോഞ്ച് പാഡിലേക്ക് മാറ്റിയിട്ടുണ്ട്. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് CMS 03. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ. ഇന്ത്യയില്‍ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്. 2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5.