കൊച്ചിയിൽ അർജന്‍റീന - ഓസ്‌ട്രേലിയ സൗഹൃദ മത്സരം: സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ്
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ് ആയിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്

കൊച്ചി: കാൽപന്തുകളി ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട്, നവംബർ 17ന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ അർജന്‍റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുമെന്ന് കേരള പോലീസ് സ്ഥിരീകരിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയും മത്സരത്തിനായി എത്തുമെന്നും ഉറപ്പായിട്ടുണ്ട്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന്, മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ചചെയ്യാനായി പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച കൊച്ചിയിൽ ചേർന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ് ആയിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.
സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് മുഖേന പരമാവധി 32,000 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മത്സര ദിവസം ഏകദേശം അഞ്ച് ലക്ഷത്തോളം പേർ നഗരത്തിലും പരിസരത്തുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഈ വലിയ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനും മത്സരം സുരക്ഷിതമായി നടത്താനുമുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.
ഇരു ടീമുകളും മത്സരം നടക്കുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ് കേരളത്തിൽ എത്തും. ടീമുകൾ എത്തുന്ന ദിവസമോ പിറ്റേന്നോ കോഴിക്കോട്ട് റോഡ് ഷോ നടത്തുമെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. വൻ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന ഈ റോഡ് ഷോയ്ക്ക് വേണ്ടി ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ആവശ്യമാണെന്ന് പോലീസ് വിലയിരുത്തി.
സംസ്ഥാന സർക്കാർ ഈ ഫുട്ബോൾ മത്സരത്തെ ഒരു അഭിമാനപ്രശ്നമായാണ് കാണുന്നത്. അതിനാൽ, എന്തുവിലകൊടുത്തും ഇത് സുഗമമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന വികാരമാണ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കുവെച്ചത്. മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 5000 രൂപ മുതൽ മുകളിലേക്ക് ഈടാക്കാനാണ് നിലവിൽ ധാരണയായിട്ടുള്ളതെന്ന് സ്പോൺസർമാർ യോഗത്തിൽ അറിയിച്ചു. എന്നാൽ, ടിക്കറ്റ് നിരക്കിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
What's Your Reaction?






