തിരുവനന്തപുരം: മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയത്. മേയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മേയ് രണ്ടിന് ആരംഭിച്ച ഡ്രൈവിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 80 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 592 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 433 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. തുടർ പരിശോധനകൾക്കായി 1850 സർവൈലൻസ് സാമ്പിളുകളും 1054 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഡ്രൈവിന്റെ ഭാഗമായി നൈറ്റ് സ്‌ക്വാഡും പരിശോധനകൾ നടത്തി. വൈകുന്നേരങ്ങളിൽ സജീവമാകുന്ന കടകൾ കേന്ദ്രീകരിച്ച് 4 മണി മുതൽ 8 മണിവരെയാണ് പരിശോധനകൾ നടത്തിയത്.
ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നതാണ്. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം സൂക്ഷിക്കാൻ. ഓൺലൈൻ വിതരണക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാൻ. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ നൽകി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകൾ നടന്നു വരുന്നത്.