'സംയമനം പാലിക്കണം'; പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി കെ.സി. വേണുഗോപാൽ ക്യാമ്പ്
ആലപ്പുഴ/ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ പ്രവർത്തകർ തികഞ്ഞ സംയമനം പാലിക്കണമെന്ന് കെ.സി. വേണുഗോപാൽ ക്യാമ്പ് നിർദ്ദേശിച്ചു. യാതൊരുവിധ പ്രതിഷേധ പ്രകടനങ്ങളോ അതിരുകടന്ന ആഘോഷങ്ങളോ പാടില്ലെന്ന് അനുയായികൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ കെ.സി. വേണുഗോപാലിന്റെ വീടിന് മുന്നിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും പകരം സ്വന്തം വീടുകളിലോ ഡി.സി.സി ഓഫീസുകളിലോ ഒത്തുചേരാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നാടകീയ നീക്കങ്ങൾ ഡൽഹിയിൽ തുടരുകയാണ്. കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി തന്റെ വസതിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹൈക്കമാൻഡ് പ്രതിനിധികളായ ദീപാ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ പ്രത്യേക വിമാനത്തിൽ വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരത്തെത്തും. നിലവിൽ കെ.സി. വേണുഗോപാലിന്റെ പേര് യാത്രാ പട്ടികയിലില്ല എന്നത് സസ്പെൻസ് വർദ്ധിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന രമേശ് ചെന്നിത്തലയ്ക്കോ വി.ഡി. സതീശനോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് കരുതുന്നത്.
What's Your Reaction?