മദ്യപാനം ചോദ്യം ചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകൻ; പ്രതിയെ നാട്ടുകാർ കെട്ടിയിട്ടു
റാഞ്ചി: ജാർഖണ്ഡിലെ ബൊകാറോ ജില്ലയിൽ മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിലൈയ പഞ്ചായത്തിലെ കരിപാനി ഗ്രാമത്തിൽ ജയ്‌ലാൽ കർമാലി എന്ന വയോധികനാണ് മകൻ അർജുൻ കർമാലിയുടെ ക്രൂരതയ്ക്ക് ഇരയായത്. അമ്മാവന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം അർജുൻ കമിഴ്ന്നടിച്ച് വീഴുന്ന പാകത്തിന് കള്ളുകുടിച്ച് അർദ്ധരാത്രിയിലാണ് വീട്ടിലെത്തിയത്. മകന്റെ അമിത മദ്യപാനത്തെയും മോശം അവസ്ഥയെയും ജയ്‌ലാൽ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ അർജുൻ സമീപത്തിരുന്ന കോടാലിയെടുത്ത് അച്ഛനെ വെട്ടിവീഴ്ത്തുകയായിരുന്നു.
അർജുന്റെ കടുത്ത മദ്യപാന ശീലത്തെ ജയ്‌ലാൽ നിരന്തരം مخച്ചെതിർത്തിരുന്നു. മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതിനെ തുടർന്ന് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയിരുന്നു. മദ്യപാനം കാരണം കുടുംബം തകരുകയാണെന്ന് അച്ഛൻ ഓർമ്മിപ്പിച്ചതാണ് അർജുനെ കൂടുതൽ അക്രമാസക്തനാക്കിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഒത്തുചേർന്ന് പിടികൂടി വീടിനുള്ളിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് ജഗേശ്വർ വിഹാർ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
What's Your Reaction?

