150 വിമാന സർവീസുകള്‍ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി, ഇന്‍ഡിഗോയ്ക്കെതിരെ അന്വേഷണം
സാങ്കേതിക വിഷയങ്ങൾ കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അന്വേഷണം പ്രഖ്യാപിച്ചു. ഏകദേശം 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ജീവനക്കാരുടെ കുറവാണ് യഥാർത്ഥ കാരണമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെക്ക്-ഇൻ സോഫ്റ്റ്‌വെയറിലുണ്ടായ തകരാർ എയർ ഇന്ത്യയുടെ വിമാന സർവീസുകളെയും ബാധിച്ചിരുന്നു എന്നും വിവരമുണ്ട്. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കുന്നതിനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡി.ജി.സി.എ. വിലയിരുത്തുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.
സാങ്കേതിക തകരാർ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് ജീവനക്കാരുടെ ഡ്യൂട്ടി സമയ പരിധികൾ പുതുക്കിയത് എന്നിവയാണ് വിമാനങ്ങൾ വൈകുന്നതിനും റദ്ദാക്കുന്നതിനുമുള്ള കാരണങ്ങളെന്ന് ഇൻഡിഗോ അറിയിച്ചു.
What's Your Reaction?

