നിഥാരി കൂട്ടക്കൊലക്കേസ്: പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി

നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും കോലി കുറ്റവിമുക്തനായി

Nov 11, 2025 - 15:16
Nov 11, 2025 - 15:16
 0
നിഥാരി കൂട്ടക്കൊലക്കേസ്: പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: നോയിഡയിലെ നിഥാരിയിൽ 2006-ൽ രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതിയായ സുരേന്ദ്ര കോലിയെ അവസാന കേസിലും സുപ്രീം കോടതി കുറ്റവിമുക്തനാക്കി. 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് കോടതി കോലിയെ കുറ്റവിമുക്തനാക്കിയത്. ഇതോടെ നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും കോലി കുറ്റവിമുക്തനായി.

ചീഫ് ജസ്റ്റിസ് ആർ.ബി. ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സുരേന്ദ്ര കോലിയെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2006 ഡിസംബറിലാണ് നിഥാരി കൊലപാതകങ്ങൾ ലോകമറിഞ്ഞത്. കോലി ജോലി ചെയ്തിരുന്ന വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥറിൻ്റെ നോയിഡയിലെ വീടിൻ്റെ ഓടയിൽനിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയായിരുന്നു തുടക്കം.

മൊനീന്ദറിൻ്റെ വീട്ടിൽ വെച്ച് നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. മൊനീന്ദറിൻ്റെ വീടിനടുത്തുള്ള അഴുക്കുചാലിൽ നിന്ന് തലയോട്ടി ഉൾപ്പെടെ 19 അസ്ഥികൂടങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊനീന്ദറും കോലിയും അറസ്റ്റിലായത്. കേസ് പിന്നീട് സിബിഐക്ക് കൈമാറി.

നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിയാണ് മൊനീന്ദർ സിങ് പാന്ഥർ. ഇദ്ദേഹം നോയിഡ സെക്ടർ 31-ലെ ഡി ബ്ലോക്കിൽ താമസിക്കാനായാണ് വീട് വാങ്ങിയത്. ഇവിടെ കോലിയെ ജോലിക്കാരനായി നിയമിച്ചു. ഈ വീടിനടുത്താണ് നിഥാരി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്ക് തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും പിന്നീട് തൊട്ടടുത്തുള്ള അഴുക്കുചാലിലേക്ക് തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കോലിക്ക് പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചിരുന്നു. 2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി 12 കൊലപാതകക്കേസുകളിൽ കോലിയെയും രണ്ട് കേസുകളിൽ മൊനീന്ദറിനെയും കുറ്റവിമുക്തരാക്കി. കോലിക്കെതിരെ ആകെ 13 കൊലപാതകക്കേസുകളാണ് ചുമത്തിയിരുന്നത്. 13-ാമത്തെ അവസാന കേസിലും സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow