നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വസതിയ്ക്ക് നേരെ ആക്രമണം; 8 പേർ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുൻ്റെ ജൂബിലി ഹിൽസിലെ വീടിനു നേരെ ആക്രമണം.ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷൻ കമ്മിറ്റി (OU-JAC) അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഒരു സംഘം വിദ്യാർത്ഥികളാണ് ഞായറാഴ്ച ആക്രമണം നടത്തിയത്. നടന്റെ വീട്ടുവളപ്പിലെ പൂച്ചട്ടികൾ നശിപ്പിക്കുകയും വീടിന് നേരെ തക്കാളി എറിയുകയും ചെയ്തു.
അല്ലുവിൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ-2 ൻ്റെ പ്രദർശനത്തിനിടെ ഈ മാസം ആദ്യം സിനിമാ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതുമായി ബന്ധപെട്ടായിരുന്നു പ്രതിഷേധം. മരിച്ച സ്ത്രീയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധക്കാർ നടനെതിരെ മുദ്രാവാക്യവും മുഴക്കി.
തുടർന്ന് 8 സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് അല്ലു വീട്ടിൽ ഉണ്ടായിരുന്നില്ല.
ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
What's Your Reaction?






