തമിഴ്‌നാട്ടിൽ പ്രമുഖ ചാനലിന് അപ്രഖ്യാപിത വിലക്ക്: പുതിയ തലമുറൈ കേബിൾ ശൃംഖലയിൽ നിന്ന് പുറത്ത്
ഏകദേശം 15 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് എത്തിയിരുന്ന നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്റെ കാരണം വ്യക്തമാക്കാൻ തമിഴ്‌നാട് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല

ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ 'പുതിയ തലമുറൈ'ക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയായ അരസു കേബിൾ ടിവി കോർപ്പറേഷനിൽ (ACTC) നിന്നാണ് ചാനലിനെ ഒഴിവാക്കിയത്.
ഏകദേശം 15 ലക്ഷത്തോളം കുടുംബങ്ങളിലേക്ക് എത്തിയിരുന്ന നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്റെ കാരണം വ്യക്തമാക്കാൻ തമിഴ്‌നാട് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്തതാണ് വിലക്കിന് പിന്നിലെ കാരണമെന്നാണ് വിവരം.
സർക്കാർ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. മുൻകൂർ നോട്ടീസ് പോലും നൽകാതെ രഹസ്യമായി ചാനലിനെ കേബിൾ ടിവി ശൃംഖലയിൽ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രസ് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.
സർക്കാർ നടപടിയെ വിമർശിച്ച് എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി എന്നീ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ പളനിസ്വാമി ചാനൽ വിലക്കിനെതിരെ ശക്തമായി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുതൽ ചാനൽ ലഭിക്കുന്നില്ലെന്ന വ്യാപകമായ പരാതികൾ ലഭിക്കുന്നുണ്ടെന്നും, ഇക്കാര്യം പരിശോധിച്ച് വരികയാണെന്നുമാണ് ചാനൽ അധികൃതർ വിശദീകരിക്കുന്നത്.
What's Your Reaction?






