വയനാട്ടിൽ അഞ്ചുവർഷമായിട്ടും ശമ്പളം ലഭിക്കാത്ത 150 ഓളം അധ്യാപകര്‍; പലരും ആത്മഹത്യയുടെ വക്കില്‍!
വയനാട്ടിൽ അഞ്ചുവർഷമായിട്ടും ശമ്പളം ലഭിക്കാത്ത 150 ഓളം അധ്യാപകരാണ് ഉള്ളത്.

വയനാട്: അഞ്ചുവർഷമായി ശമ്പളം കിട്ടാതെ താമരശ്ശേരിയിൽ അധ്യാപികയായ അലീന ബെന്നി തൂങ്ങിമരിക്കാനുണ്ടായ സാഹചര്യത്തില്‍ സമാനമായി വിവിധ അധ്യാപകര്‍. വയനാട്ടിൽ അഞ്ചുവർഷമായിട്ടും ശമ്പളം ലഭിക്കാത്ത 150 ഓളം അധ്യാപകരാണ് ഉള്ളത്. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ മാത്രം നൂറിലധികം അധ്യാപകർക്ക് ശമ്പളം ലഭിക്കാനുണ്ട്. അഞ്ച് വർഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനാൽ പല അധ്യാപകരും ആത്മഹത്യയുടെ വക്കിലാണ്.
സംസ്ഥാനത്ത് 16,000 അധ്യാപകർക്കാണ് ഇത്തരത്തിൽ സർക്കാർ ശമ്പളം ലഭിക്കാനുള്ളത്. മാനേജ്മെന്റ് നിയമന ഉത്തരവ് നൽകി ജോലി പ്രവേശിച്ച പല അധ്യാപകർക്കും വർഷങ്ങൾ കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല. 5 മുതൽ 10 വർഷത്തിലധികം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത നിരവധി അധ്യാപകരുണ്ട്.
ജില്ലയിൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ വിവിധ സ്കൂളിൽ നിയമം ലഭിച്ച 100 ലധികം അധ്യാപകർക്കാണ് ശമ്പളം ലഭിക്കാനുള്ളത്. മറ്റു മാനേജ്മെൻറ് കൂടി കണക്കുകൂട്ടുമ്പോൾ അധ്യാപകരുടെ എണ്ണം 150 കഴിയും.
പലരും വർഷങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ ആത്മഹത്യയുടെ വക്കിലുമാണ്. കടം വാങ്ങി മറ്റുമാണ് പല അധ്യാപകരും ജീവിതം തള്ളിനീക്കുന്നത്. ഭിന്നശേഷി നിയമനം നടത്തണമെന്ന് പറഞാണ് സർക്കാർ ഇവരുടെ നിയമനം മാറ്റിവെച്ചിരിക്കുന്നത്.
എന്നാൽ, മിക്ക സ്കൂളുകളിലും ആവശ്യമായ ഭിന്നശേഷി അധ്യാപകർക്കുള്ള പോസ്റ്റുകൾ നീക്കിവച്ചിട്ടുണ്ടെന്നും ഇതിലേക്ക് യോഗ്യരായ ഭിന്നശേഷി അധ്യാപകരെ നിയമിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മാനേജ്മെന്‍റ് പറയുന്നു. അടിയന്തരമായി ഇവരുടെ വിഷയങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്നാണ് അധ്യാപകർക്ക് പറയാനുള്ളത്.
What's Your Reaction?






