ചൂരല്‍മലയില്‍ പുതിയ പാലം, കൂടുതല്‍ ഉറപ്പോടെ നിര്‍മിക്കും; 35 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം

വയനാട്: ഉരുള്‍പ്പൊട്ടില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലത്തിന് പുതിയ പാലം. കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്കെത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനഃനിർമ്മിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ 30നാണ് ഉരുൾപ്പെട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ പാലം ഒലിച്ചുപോയത്.
ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ ദുരന്തകാലത്ത് പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്‍റെ അളവ് തിട്ടപ്പെടുത്തി അതിനേക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. പുതിയ പാലത്തിന് മുൻപുണ്ടായിരുന്ന പാലത്തേക്കാൾ ഉയരം ഉണ്ടാകും.
ആകെ നീളം 267.95 മീറ്റര്‍ ആയിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാകും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്‍റെ അടിസ്ഥാനം നിർമിക്കുക.
What's Your Reaction?






